ദിബ്രുഗഡ്: അസമിൽ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ ആള്‍കൂട്ടം ജീവനോടെ കത്തിച്ചു. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു.
ദിബ്രുഗഡിലെ റോമോരിയയിലെ തേയില എസ്‌റ്റേറ്റിൽ ശനിയാഴ്‌ചയാണ് സംഭവം. തൊഴിലാളികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ധലാജന്‍ ടീ എസ്‌റ്റേറ്റിലെ അഞ്ച് വയസുള്ള കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സംഭവത്തിൽ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ആറ് കിലോമീറ്റര്‍ ഇയാളെ ഓടിച്ച് പിടികൂടിയ ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. വയലില്‍ വച്ചാണ് യുവാവിനെ കത്തിച്ചത്. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി.
മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്‌റ്റുമോർട്ടത്തിന് അയച്ചു. കൊല്ലപ്പെട്ട യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുക ആണെന്നും പോലീസ് പറഞ്ഞു.
Read Also: ഗതാഗത മന്ത്രി കേരളത്തിന് തന്നെ നാണക്കേട്; എഐഎസ്എഫ്