ലാഹോര്‍: ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടക്കൊല നടത്തിയ കേസിൽ പാകിസ്‌ഥാനില്‍ ആറുപേര്‍ക്ക് വധശിക്ഷ. കേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
കൂടാതെ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന തടവും ശിക്ഷയുണ്ട്. പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. തെഹ്‌രിക് ഇ- ലബ്ബൈയ്‌ക് പാര്‍ട്ടിയിലെ 800 പ്രവര്‍ത്തകര്‍ ചേര്‍ന്ന് ദൈവനിന്ദയാരോപിച്ച് വസ്‌ത്ര നിര്‍മാണ ഫാക്‌ടറി ആക്രമിക്കുകയും ശ്രീലങ്കന്‍ പൗരനായ ജനറല്‍ മാനേജര്‍ പ്രിയന്ത കുമാരയെ കൊലപ്പെടുത്തുകയും ആയിരുന്നു. കായിക വസ്‌ത്ര നിര്‍മാതാക്കളായ രാജ്കോ ഇന്‍ഡസ്‌ട്രീസിലെ ജനറല്‍ മാനേജരായിരുന്നു പ്രിയന്ത കുമാര.
ഇദ്ദേഹത്തെ ഫാക്‌ടറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ആയിരുന്നു. ഫാക്‌ടറിയിലെ ഇന്‍സ്‌പെക്ഷനിടെ ഇസ്‌ലാമിക വചനങ്ങളുള്ള തെഹ്‌രിക് ഇ- ലബ്ബൈയ്‌ക് പാര്‍ട്ടിയുടെ പോസ്‌റ്ററുകള്‍ കീറിയെറിഞ്ഞു എന്നതായിരുന്നു കൊലപാതകത്തിന് കാരണം.
സംഭവത്തിൽ 200 പേര്‍ക്കെതിരെ ആയിരുന്നു ആദ്യം കേസെടുത്തത്. എന്നാൽ ഇതിൽ നൂറോളം പേരെ തെളിവുകള്‍ ഇല്ലെന്ന് കാണിച്ച് വെറുതെ വിട്ടു. അതേസമയം കേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
Most Read: കെഎസ്ആർടിസി; എണ്ണ കമ്പനികളുടെ അപ്പീൽ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും