എറണാകുളം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളാണ് കോടതിയിൽ അപ്പീൽ ഹരജി നൽകിയത്.
ബിപിഎൽസി, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീലുകൾ നൽകിയത്. സിംഗിൾ ബെഞ്ച് തങ്ങളുടെ വാദങ്ങൾ കൃത്യമായി മുഖവിലക്ക് എടുത്തില്ല, കെഎസ്ആർടിസിയുടെ ഹരജി നിയമപരമായി നിലനിൽക്കില്ല എന്നിങ്ങനെയാണ് അപ്പീൽ ഹരജികളിൽ കമ്പനികളുടെ വാദം.
ഈ മാസം 13ന് ആണ് കെഎസ്ആർടിസി നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ബൾക്ക് യൂസർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ ഡീസൽ ലിറ്ററിന് 21 രൂപാ 10 പൈസ വർധിപ്പിച്ചതിന് എതിരേയായിരുന്നു കെഎസ്ആർടിസിയുടെ വാദം. അതിനിടെ, കെഎസ്ആർടിസിക്ക് ഈടാക്കുന്ന ഡീസൽ വില വളരെ കൂടുതലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ജസ്‌റ്റിസ് എൻ നഗരേഷ് കെഎസ്ആർടിസിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.
Most Read: സിൽവർ ലൈൻ; ആശങ്കയകറ്റാൻ സർക്കാർ- വിശദീകരണ യോഗങ്ങൾ ഇന്ന് മുതൽ