തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സിൽവർ ലൈൻ ബോധവൽക്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്‌മകളും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കെ റെയിൽ പദ്ധതി ബാധിത പ്രദേശങ്ങളിലാണ് പ്രധാനമായും ബോധവൽക്കരണം നടത്തുക. പദ്ധതിക്കെതിരെ നാനാഭാഗത്തുനിന്നും എതിർപ്പുകൾ തുടരുന്നതിനിടെയാണ് സർക്കാർ നേരിട്ട് ബോധവൽക്കരണത്തിന് ഇറങ്ങുന്നത്. വീടുകൾ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങും. പാർട്ടി കോൺഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു.
പാർട്ടി കോൺഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് സർക്കാർ വീണ്ടും തുടക്കമിടുന്നത്. സിൽവർ ലൈനായുള്ള പാരിസ്‌ഥിതികാഘാത പഠനത്തിൽ പ്രശ്‍നം കണ്ടെത്തിയാൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വികസനത്തിന്റെ ഭാഗമായി സർക്കാർ ആരെയും ബുദ്ധിമുട്ടിക്കില്ല. സംസ്‌ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസർക്കാർ നിഷേധാൽമക നിലപാടാണ് സ്വീകരിക്കുന്നത്. കെ റെയിലിൽ കേന്ദ്ര സർക്കാർ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ പദ്ധതിയുടെ പേരിൽ ഭൂമി നഷ്‌ടപ്പെടുന്നവരുടെ ഒപ്പം സർക്കാർ ഉണ്ടാകുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
Most Read: സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മലയോര മേഖലകളിൽ കൂടുതൽ സാധ്യത