തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ച തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ചത് നിയമ വിരുദ്ധവും, ചട്ടലംഘനവും ആണെന്ന് ചെന്നിത്തല ആരോപിച്ചു.
‘ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്റ്റ് പ്രകാരം ഓഡിറ്റ് വകുപ്പിന് ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റാതെ ഇതുപോലെ ഉത്തരവിറക്കാന്‍ ഓഡിറ്റ് ഡയറക്‌ടർക്ക് ഒരധികാരവുമില്ല. ഇത്തരത്തില്‍ ഉത്തരവിട്ട ഓഡിറ്റ് ഡയറക്‌ടറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമ നടപടിയെടുക്കണം’, ചെന്നിത്തല ആവശ്യപ്പെട്ടു.
കിഫ്ബിക്കും കണ്ണൂര്‍ വിമാനത്താവളത്തിനും പിന്നാലെ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളെയും ഓഡിറ്റില്‍ നിന്ന് ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
റിപ്പോര്‍ട്ട് എതിരായാല്‍ തിരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഓഡിറ്റിങ് തുടങ്ങാന്‍ ധനകാര്യ വകുപ്പിന്റെ അനുവാദത്തിന് കാത്തു നില്‍ക്കുകയാണ്. അഴിമതി മൂടി വെക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച മുഖ്യമന്ത്രിക്ക് ചെന്നിത്തല മറുപടി നൽകി. കേരളം രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉണ്ടാവുന്ന സംസ്‌ഥാനമായെന്നും, സർക്കാരിന്റെ പിടിപ്പുകേടാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നും ചെന്നിത്തല ചോദിച്ചു .
Read Also: തൊട്ടാല്‍ പൊള്ളുന്ന പച്ചക്കറി വില; അന്യ സംസ്‌ഥാനത്തെ മഴക്കെടുതിയില്‍ കേരളത്തിനും പ്രഹരം