ന്യൂഡെല്‍ഹി : രാജ്യത്ത് വിതരണം ചെയ്യാനുള്ള അടിയന്തിര അനുമതി തേടിയ കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളുടെ സുരക്ഷയെ പറ്റി കൂടുതല്‍ വിശദീകരണം തേടി വിദഗ്ധ സമിതി. അടിയന്തിര വിതരണത്തിനായി അപേക്ഷ നല്‍കിയ വാക്‌സിനുകളുടെ സുരക്ഷയെ പറ്റി വിശദീകരണം നല്‍കണമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ടിനോടും, ഭാരത് ബയോടെക്കിനോടും സമിതി ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയില്‍ ഉപയോഗാനുമതി തേടിയ ഫൈസര്‍ വാക്‌സിന്റെ അപേക്ഷ സമിതി ഇന്ന് പരിഗണിച്ചില്ല. ഇതോടെ രാജ്യത്ത് അടിയന്തിരമായി വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന കാര്യം വ്യക്‌തമായിട്ടുണ്ട്.
ഭാരത് ബയോടെക്, സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്നിവ സമര്‍പ്പിച്ച അപേക്ഷയില്‍ 5 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദഗ്‌ധ സമിതി വിശദീകരണം തേടിയത്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സമിതിക്ക് മുന്നില്‍ ഹാജരാക്കിയത്. മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഭാരത് ബയോടെക് സമിതിയോട് ആവശ്യപ്പെട്ടു. കൂടാതെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇരു വാക്‌സിനുകളുടെയും കൂടുതല്‍ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
ഫൈസര്‍ വാക്‌സിന്റെ സുരക്ഷയെ പറ്റിയും മറ്റും വിശദീകരണം നൽകാനായി അമേരിക്കയില്‍ നിന്നുള്ള സംഘത്തിന് ഇന്ന് എത്താൻ കഴിയാഞ്ഞതിനാലാണ് ഇന്ന് ഫൈസറിന്റെ അപേക്ഷ പരിഗണിക്കാഞ്ഞതെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. വാക്‌സിനുകളുടെ സുരക്ഷയെ പറ്റിയും, ഫലപ്രാപ്‌തിയെ പറ്റിയും കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയ സാഹചര്യത്തില്‍ രാജ്യത്ത് വാക്‌സിനുകള്‍ വിതരണം ചെയ്യാനായി ഇനിയും കാത്തിരിക്കേണ്ടി വരും.
രാജ്യത്ത് നിലവില്‍ വാക്‌സിന്‍ വിതരണത്തിനുള്ള സജ്‌ജികരണങ്ങള്‍ പുരോഗമിക്കുകയാണ്. വാക്‌സിന്‍ വിതരണത്തിന് എത്തി കഴിഞ്ഞാല്‍ ഒരു കോടിയോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രണ്ട് കോടിയോളം കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും, 27 കോടിയോളം വരുന്ന 50 വയസിന് താഴെയും മുകളിലും ഉള്ള ആളുകള്‍ക്കും ഒരേ സമയം വിതരണം ചെയ്യാനാകുമെന്നാണ് വിദഗ്‌ധ സമിതി വ്യക്‌തമാക്കിയത്. ഇക്കാര്യം ആരോഗ്യമന്ത്രാലയം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ സംഭരണത്തിനുള്ള നടപടികളും രാജ്യത്ത് പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം കേന്ദ്രത്തെ അറിയിച്ചു.
Read also : രാജ്യത്തുടനീളം പബ്ളിക്ക് വൈഫൈ നെറ്റ്‌വർക്കുകൾ സ്‌ഥാപിക്കാൻ കേന്ദ്രം; ‘പിഎം വാണി’ പ്രഖ്യാപിച്ചു