തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നു എന്ന പേരിൽ പ്രചരിച്ച ശബ്‌ദസന്ദേശം തന്റേതാണെന്ന് പൂര്‍ണമായി ഉറപ്പില്ലെന്ന് സ്വപ്‌ന സുരേഷ്. ജയില്‍ ഡിഐജി അജയകുമാറിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയുടെ വിശദീകരണം.
മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ കൂടുതലും ഇംഗ്ളീഷില്‍ സംസാരിക്കുന്ന സ്വപ്‌ന ശബ്‌ദസന്ദേശത്തില്‍ മലയാളത്തിലാണ് സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ളീഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും ജയില്‍ ഡിഐജി രേഖപ്പെടുത്തിയ സ്വപ്‌നയുടെ മൊഴിയിലുണ്ട്. സ്വപ്‌ന സ്വന്തം ശബ്‌ദത്തില്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് വിശദ അന്വേഷണം നടത്തണമെന്ന് ഡിഐജി നിര്‍ദേശിച്ചത്.
കഴിഞ്ഞദിവസം അട്ടക്കുളങ്ങര സെന്‍ട്രല്‍ ജയിലിലെത്തി സ്വപ്‌നയില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞ ജയില്‍ ഡിഐജി ശബ്‌ദം സ്വപ്‌നയുടേതാണെന്ന് അവര്‍ സമ്മതിച്ചെന്നും അത് എവിടെ വച്ച് ആരോട് പറഞ്ഞതെന്ന് ഓര്‍മയില്ലെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ മുന്‍പ് പറഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായാണ് വിവരങ്ങള്‍ ഉള്ളത്.
കഴിഞ്ഞമാസം 14ന് സ്വപ്‌ന ജയിലില്‍ വന്നേശഷം ബുധനാഴ്‌ച തോറുമാണ് സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, ഭര്‍ത്താവ്, രണ്ട് മക്കള്‍, സഹോദരന്‍ എന്നിവരെ കാണാനേ അനുമതിയുള്ളൂ. ഇവിടെവച്ച് ഒരിക്കല്‍ അമ്മയോടുമാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും ജയില്‍ വകുപ്പ് അധികൃതര്‍ വ്യക്‌തമാക്കുന്നു.
Read also: ബിനീഷിനോട് വിശദീകരണം തേടാൻ എഎംഎംഎ യോഗ തീരുമാനം; പാർവതിയുടെ രാജി സ്വീകരിച്ചു