കോഴിക്കോട്: വിമതരോട് വിശദീകരണം തേടി എല്‍ജെഡി. 48 മണിക്കൂറിന് അകം വിശദീകരണം നല്‍കണമെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ അന്ത്യശാസനം നല്‍കി. ഷെയ്ഖ് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളക്കും നോട്ടീസ് അയക്കും. മറുപടി തൃപ്‌തികരമാണെങ്കിൽ പാർട്ടിയിൽ തുടരാമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്നത് സംഘടനാ വിരുദ്ധ പ്രവർത്തനമാണെന്നും വിഷയത്തിൽ അപലപിക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിമതർക്ക് മുന്നിൽ വാതിൽ അടക്കുന്നില്ല. എന്നാൽ അച്ചടക്ക ലംഘനം തുടരാനാണ് ശ്രമമെങ്കിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് ശ്രേയാംസ് കുമാർ മുന്നറിയിപ്പ് നൽകി. മന്ത്രി സ്‌ഥാനത്തിനായി ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്‍ജെഡിയിലെ വിഭാഗീയത പിളര്‍പ്പിലേക്ക് എത്തിയതോടെയാണ് ഔദ്യോഗിക പക്ഷം കോഴിക്കോട് സംസ്‌ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. ശ്രേയാംസ് കുമാർ അധ്യക്ഷ പദം ഒഴിയണമെന്ന വിമതരുടെ ആവശ്യം ഇന്ന് ചേർന്ന യോഗം തള്ളിക്കളഞ്ഞു. കമ്മിറ്റി അംഗങ്ങള്‍ ഭൂരിഭാഗവും പാര്‍ട്ടിക്കൊപ്പം ഉണ്ടെന്ന വാദവും ഔദ്യോഗിക പക്ഷം മുന്നോട് വെക്കുന്നു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാർ യോഗത്തിൽ പങ്കെടുത്തില്ല. പാലക്കാട്, കൊല്ലം, പത്തനംതിട്ട അധ്യക്ഷൻമാർ അനുമതിയോടെയാണ് മാറി നിന്നത്.
അതേസമയം തിരുത്താനായി തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് ഷെയ്ഖ് പി ഹാരിസ് തിരിച്ചടിച്ചു.
Most Read: ‘തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല’; കോവിഡ് അവലോകന യോഗത്തിൽ തീരുമാനം