തിരുവനന്തപുരം: മണ്ണന്തല മുക്കോലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്ക്. 17 വയസുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസാരമായി പരിക്കേറ്റ കിരൺ, ശരത് എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
നാലുപേരും ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് നൽകുന്ന വിവരം. ബോംബ് നിർമിച്ചത് പൊലീസിന് നേരെ ആക്രമണം നടത്താനാണോയെന്ന് സംശയമുണ്ട്. നാല് പേർക്കുമെതിരെ വഞ്ചിയൂരിൽ നിന്ന് ബൈക്ക് മോഷ്‌ടിച്ച കേസുകൾ ഉൾപ്പടെ നിലവിലുണ്ട്. ഇവരെ അന്വേഷിച്ചു പോലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ എത്തിയിരുന്നു.
17 വയസുകാരനായ അനിരുദ്ധനെതിരെ അനധികൃത ബോംബ് നിർമാണത്തിന് മുമ്പും കേസെടുത്തിട്ടുണ്ട്. അനിരുദ്ധന്റെ സഹോദരനാണ് പരിക്കേറ്റ അഖിലേഷ്. മണ്ണന്തലയിലെ ആളൊഴിഞ്ഞ സ്‌ഥലത്ത് വെച്ചാണ് നാലംഗ സംഘം ബോംബുകൾ നിർമിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| ബോക്‌സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു