കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ രംഗത്തെത്തി കഴിഞ്ഞു. സുരേന്ദ്രനുമായി എതിർപ്പുള്ള നേതാക്കൾ കിട്ടിയ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ്.
സുരേന്ദ്രനെ നീക്കണമെന്നും സംഘടനാ നേതൃത്വത്തിൽ പുനഃസംഘടന വേണമെന്നും ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. എതിർത്ത് നിൽക്കുന്നവരെയും മുതിർന്ന നേതാക്കളെയും ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിൽ സുരേന്ദ്രൻ പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായതെന്നാണ് ഇവരുടെ വിമർശനം.
Also Read: പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും
ഈ തിരഞ്ഞെടുപ്പിലും മുന്നേറാൻ എൻഡിഎക്ക് സാധിച്ചില്ല. ഗ്രാമപഞ്ചായത്തുകളും വാർഡുകളും കൂടുതൽ നേടിയെങ്കിലും ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. തിരുവനന്തപുരം കോർപറേഷനിൽ വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിനും അടിയേറ്റു. ബി ഗോപാലകൃഷ്‌ണൻ, എസ് സുരേഷ് തുടങ്ങിയ നേതാക്കളുടെ പരാജയവും ബിജെപിക്ക് ക്ഷീണം ഉണ്ടാക്കി.
തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ ബിജെപി പരിശോധിക്കും. സംസ്‌ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും. ബിജെപിയെ അകറ്റാൻ എൽഡിഎഫും യുഡിഎഫും ഒരുമിച്ചെന്ന ന്യായത്തിൽ ഉറച്ചുനിൽക്കുകയാണ് സുരേന്ദ്രൻ.