ന്യൂഡെൽഹി: ജൂൺ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ 48.3 ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിലെ കയറ്റുമതി 69.7 ശതമാനവും, ഏപ്രിൽ മാസത്തിൽ 193.63 ശതമാനവും മാർച്ചിൽ 60 ശതമാനവും വർധന രേഖപ്പെടുത്തിയിരുന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ കണക്കുള്ളത്.
ഈ വർധനവിന് കാരണം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കോവിഡ് വ്യാപനം മൂലം വ്യാപാര രംഗത്തുണ്ടായ തിരിച്ചടിയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. 2020 മാർച്ച് 23ന് രാജ്യമാകെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അതിന് ശേഷം നിയന്ത്രണങ്ങൾ പിൻവലിച്ചത് മുതൽ കയറ്റുമതിയിൽ വർധനവ് രേഖപ്പെടുത്തുകയാണ്.
ഇക്കഴിഞ്ഞ ഡിസംബറിന് ശേഷമാണ് കയറ്റുമതിയിൽ കാര്യമായ വർധന രേഖപ്പെടുത്താൻ തുടങ്ങിയത്. ഫെബ്രുവരിയിൽ 0.67 ശതമാനം മാത്രമായിരുന്നു വർധന. പെട്രോളിയം, ഇലക്‌ട്രോണിക്‌സ്, എഞ്ചിനീയറിംഗ് ഉൽപന്നങ്ങൾ, ആഭരണങ്ങളും വിലയേറിയ കല്ലുകളും, തുണിത്തരങ്ങൾ, മരുന്ന് എന്നിവയുടെയെല്ലാം കയറ്റുമതി ജൂൺ മാസത്തിൽ വർധിച്ചു.
Read Also: ‘നന്ദി ഫഹദ്’; മാലിക് ചിത്രീകരണ വീഡിയോ പുറത്തുവിട്ട് ആന്റോ ജോസഫ്