ഇംഫാൽ: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട മാദ്ധ്യമ പ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റിനുമെതിരെ കേസെടുത്തു. മാദ്ധ്യമ പ്രവര്‍ത്തകൻ കിശോര്‍ചന്ദ്ര വാങ്കേം, ആക്‌ടിവിസ്‌റ്റ് എറന്‍ഡോ ലെയ്ചോംബം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) മണിപ്പൂര്‍ പോലീസ് കേസെടുത്തത്.
ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്കിലൂടെ ഇവർ ആഹ്വാനം ചെയ്‌തിരുന്നു. തുടർന്നാണ് കേസെടുത്തത്.
‘ചാണകവും ഗോമൂത്രവും സഹായിച്ചില്ല, എല്ലാം തെറ്റായ പ്രചരണം മാത്രം. നാളെ മൽസ്യം കഴിച്ചു നോക്കാം,’ എന്നായിരുന്നു കിശോര്‍ചന്ദ്ര വാങ്കേമിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. സമാന രീതിയിലായിരുന്നു എറന്‍ഡോ ലെയ്ചോംബയുടെ ഫേസ്ബുക്ക് കുറിപ്പും.
എന്നാൽ ഇതിന് പിന്നാലെ മരണപ്പെട്ട ബിജെപി നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പരാതി നൽകുകയായിരുന്നു. തുടർന്ന് കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയെങ്കിലും ദേശീയ സുരക്ഷാ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. ജാമ്യം നല്‍കിയ വേളയിൽ തന്നെ കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിൽ കേസെടുത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മണിപ്പൂര്‍ മുഖ്യമന്ത്രി ബൈറന്‍ സിങ്ങിനെതിരെയും ഫേസ്ബുക്കില്‍ വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് കിശോര്‍ചന്ദ്ര വാങ്കേമിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരുന്നു. അക്കാലയളവില്‍ ലെയ്ചോംബക്കതെിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു.
Read Also: ലിവ് ഇന്‍ റിലേഷന്‍ അംഗീകരിക്കാനാകില്ല; പഞ്ചാബ്-ഹരിയാന ഹൈക്കോടതി