വയനാട്: ജില്ലയിലെ കർണാടക-തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി. വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ച് കർണാടകയിലേക്ക് കടന്ന രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയത്. ഇതോടെ ബാവലി, കുട്ട ചെക്ക്പോസ്‌റ്റുകളിൽ കൂടുതൽ സ്‌കാനർ എത്തിച്ചിട്ടുണ്ട്.
കൂടാതെ, കൂടുതൽ പോലീസ്, ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെയും കൂടി സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ കർണാടകയിലേക്ക് പ്രവേശിക്കുന്നതായി കർണാടക രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ ബീച്ച്‌നഹള്ളി പോലീസ് സ്‌കാനർ വെച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുമായി കർണാടകയിലേക്ക് കടന്ന രണ്ടു വെള്ളമുണ്ട സ്വദേശികളെ പിടികൂടിയത്. ഇവർക്ക് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചെമ്പ്ര ട്രാവൽസ് ആൻഡ് ടൂറിസം എന്ന ജനസേവന കേന്ദ്രത്തിന്റെ ഉടമയും പോലീസ് പിടിയിലാണ്.
Read Also: ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം