കാസർഗോഡ്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ നിർദ്ദേശം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അലൈൻമെന്റിൽ മാറ്റം വന്ന സാഹചര്യത്തിലാണ് നേരത്തേ ഭൂമി വിട്ടുനൽകിയ പ്രദേശങ്ങളിലെ ഭൂവുടമകൾക്കുള്ള നഷ്‌ടപരിഹാര തുക നൽകുന്നത് നിർത്തിവെച്ചത്. ഇതോടെ ആറ് വില്ലേജുകളിലാണ് ആശങ്ക നിലനിൽക്കുന്നത്.
ജില്ലയിലെ ചെങ്കള, തെക്കിൽ, പെരിയ, പുല്ലൂർ, ചെറുവത്തൂർ, പീലിക്കോട് വില്ലേജുകളിലാണ് നേരത്തെ നിശ്‌ചയിച്ചിരുന്ന അലൈൻമെന്റിൽ മാറ്റം വരുത്തിയത്. ഇവിടെയുള്ള ചില ഭാഗങ്ങൾ ഒഴിവാക്കി എതിർ ദിശയിൽ ആവശ്യമായ സ്‌ഥലം സർക്കാരിലേക്ക് നിക്ഷിപ്‌തമാക്കുന്നത് സംബന്ധിച്ച് വിഞ്‌ജാപനം ഇറങ്ങിയിട്ടുണ്ടെന്നാണ് സ്‌ഥലമേറ്റെടുപ്പ് വിഭാഗം അധികൃതർ പറയുന്നത്. എന്നാൽ, ദേശീയ പാതാ അതോറിറ്റിയുടെ ഭാഗത്തു നിന്ന് പുതിയ നിർദ്ദേശങ്ങളോ അറിയിപ്പുകളോ കിട്ടിയിട്ടില്ലെന്നാണ് റവന്യൂ കമ്മീഷണർ പറയുന്നത്.
നിലവിൽ റീ അലൈൻമെന്റ് ആവശ്യം ഉയർന്ന പ്രദേശങ്ങളിൽ നേരത്തെ തീരുമാനിച്ചിരുന്ന അലൈൻമെന്റ് പ്രകാരം ഏറ്റെടുത്ത ഭൂമിയിൽ പണം കിട്ടാൻ ബാക്കിയുള്ളവരാണ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും കുരുക്കിലായത്. ഇവർക്ക് കോടികളാണ് നൽകാനുള്ളത്. ചെങ്കള, തേക്കിൻ വില്ലേജുകളിലെ ഉടമകൾക്ക് ഭാഗികമായും പെരിയ, പുല്ലൂർ, ചെറുവത്തൂർ, പീലിക്കോട് പ്രദേശങ്ങളിലെ ചിലർക്ക് മാത്രമാണ് ഭൂമിയുടെ വില നൽകിയിട്ടുള്ളത്.
ചെകിള വില്ലേജിൽ 160,161,167, തേക്കിൻ വില്ലേജിൽ 65, 125, 173, 238,244, 246, 257, 265, 266 സർവേ നമ്പറുകളിലാണ് ഭൂരിഭാഗം ഉടമകൾക്കും പണം ലഭിക്കാനുള്ളത്. ഇവിടെ പത്തുകോടിയോളം രൂപയാണ് വിതരണം ചെയ്യാൻ ഉണ്ടാവുക. സ്‌ഥലമേറ്റെടുപ്പ് വിഭാഗം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്‌ടർക്ക് ദേശീയ പാതാ അതോറിറ്റി പ്രോജക്‌ട് ഡയറക്‌ടർ നൽകിയ കത്തിലാണ് അലൈൻമെന്റിൽ തീരുമാനം ആകുന്നതുവരെ ഉടമകൾക്ക് പണം നൽകരുതെന്ന് നിർദ്ദേശിച്ചിട്ടുള്ളത്.
Read Also: കാട്ടിക്കുളം മേഖല കാട്ടാന ഭീതിയിൽ; പകലും ആശങ്ക വിതച്ച് കാട്ടുകൊമ്പൻ