തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണ എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ നേരത്തെ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്നു. മ്യൂസിയം പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് പോലീസ് നോട്ടീസ് നൽകും. ശനിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കേസിൽ 24 വ്യാജ തിരിച്ചറിയൽ കാർഡുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് വ്യാജമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് കാർഡുകൾ കണ്ടെടുത്തത്. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് കാർഡിന്റെ കോപ്പികൾ ലഭിച്ചത്.
പിടിച്ചെടുത്ത കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ചു വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ, അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് സംശയമുയരുന്നത്. സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മ്യൂസിയം എസ്‌എച്ച്‌ഒ ആണ് അന്വേഷണ ഉദ്യോഗസ്‌ഥൻ.
സൈബർ പോലീസ് അടക്കം എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിസിപിയും കന്റോൺമെന്റ് എസിയും മേൽനോട്ടം വഹിക്കും. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തവരുടെയും സ്‌ഥാനാർഥികളുടെയും മൊഴിയെടുക്കും. സംഘടനയിൽ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ളിക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ആപ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യം പരിശോധിക്കും. മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ ആപ് നിർമിച്ചതെന്നും അന്വേഷിക്കും. വെള്ളിയാഴ്‌ച റിപ്പോർട് സമർപ്പിക്കും.
അതിനിടെ, വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് യൂത്ത് കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകും. നേരത്തെ നോട്ടീസ് നൽകിയിട്ടും വിശദീകരണം നൽകാത്ത പശ്‌ചാത്തലത്തിലാണ് പുതിയ നോട്ടീസ് നൽകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടു 17ന് നോട്ടീസ് നൽകിയിരുന്നു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിവി രാജേഷ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐയും തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ ക്രമക്കേട് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം ചർച്ചയായത്.
Most Read| രക്ഷാപ്രവർത്തനം വിജയത്തിനരികെ; പൈപ്പ് സ്‌ഥാപിക്കൽ വൈകിട്ടോടെ പൂർത്തിയാകും