ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലിലൂടെ 27,000ത്തോളം ആളുകളെ കബളിപ്പിച്ചതായി വാർത്തകൾ. 1.09 കോടി രൂപയാണ് ആളുകളിൽ നിന്നും വെബ്സൈറ്റിലൂടെ രജിസ്‌ട്രേഷൻ ഫീസായി തട്ടിയെടുത്തത്. സംഭവത്തിൽ 5 പേരെ പിടികൂടിയതായി ഡെൽഹി പൊലീസ് അറിയിച്ചു.
ഡെൽഹി പൊലീസ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണിതെന്ന് അധികൃതർ അറിയിച്ചു. സർക്കാർ സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം നിയമപരമായി തട്ടിപ്പുകാർ നടത്തുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അക്കൗണ്ടന്റുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, നഴ്‌സ്, ആംബുലൻസ് ഡ്രൈവർ തുടങ്ങി വിവിധ തസ്‌തികകളിൽ 13,000 ത്തോളം ഒഴിവുകളാണ് 2 വെബ്‌സൈറ്റുകളിലായി ലഭ്യമായിരുന്നത്. ഈ സൈറ്റുകളുടെ ലിങ്കുകൾ ചേർത്ത് 15 ലക്ഷത്തോളം പേർക്ക് എസ്എംഎസ് അയച്ചതായും ഡെൽഹി പോലീസ് അറിയിച്ചു. യഥാർഥമെന്ന് തോന്നുന്ന രീതിയിലാണ് വെബ്സൈറ്റുകൾ രൂപകൽപന ചെയ്‌തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നവയാണ് ഈ സൈറ്റുകളെന്നും അവകാശപ്പെട്ടിരുന്നു.
500 രൂപ രജിസ്‌ട്രേഷൻ ഫീസായി അടച്ച ഒരു തൊഴിൽ അന്വേഷകൻ തുടർ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽ പെട്ടത്. 100 മുതൽ 500 രൂപ വരെയാണ് സൈറ്റിൽ രജിസ്‌ട്രേഷൻ ഫീസായി വാങ്ങിയിരുന്നത്. കുറഞ്ഞ സംഖ്യ ആയതിനാൽ ആളുകൾ പൊലീസിനെ അറിയിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു തട്ടിപ്പ് സംഘം.
ഹരിയാനയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് രജിസ്‌ട്രേഷൻ തുകകൾ എത്തിയിരുന്നത്. ഈ തുക ഓരോ ദിവസവും പിൻവലിക്കുന്ന രീതിയായിരുന്നു സംഘം തുടർന്നുവന്നിരുന്നത്. എടിഎം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് വ്യക്‌തമാക്കി.
Read also: ദേശീയപാത അറ്റകുറ്റപ്പണി; മണ്ണുത്തിയില്‍ പ്രഖ്യാപനം മാത്രം, നടപടി ഉണ്ടായില്ല