ഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റു പാർട്ടികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
പഞ്ചാബിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്‌രിവാൾ മറ്റു പാർട്ടിക്കാരെ അപമാനിക്കുന്ന തരത്തിൽ വീഡിയോ പുറത്തുവിട്ടെന്നും അതിൽ മറ്റു പാർട്ടികളെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചെന്നും കാട്ടി ശിരോമണി അകാലിദൾ ഉപാധ്യക്ഷൻ അർഷ്ദീപ് സിങ് ആണ് പരാതി ഉന്നയിച്ചത്.
ശിരോമണി അകാലിദളിനെയും മറ്റു രാഷ്‌ട്രീയ പാർട്ടികളെയും പൊതു സമൂഹത്തിനു മുന്നിൽ അപകീർത്തിയുണ്ടാക്കുന്ന തരത്തിലാണെന്നും വീഡിയോ എന്ന് പരാതിയിൽ പറയുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സംസ്‌ഥാനമാണ് പഞ്ചാബ്. പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു പാർട്ടിക്കും ഇന്റർനെറ്റിലൂടെ ഒരു പ്രത്യേക നേതാവിനെതിരെ ആക്ഷേപകരമായ വീഡിയോകൾ പ്രചരിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വ്യക്‌തമാക്കി.
അതേസമയം ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനെതിരെ എഎപിയും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം ചൂണ്ടിക്കാട്ടിയാണ് ബാദലിനെതിരെ എഎപി പരാതി നൽകിയത്.
Most Read: യുദ്ധഭീതിയിൽ യുക്രൈൻ; ആശങ്കയായി റഷ്യയുടെ മിസൈൽ പരീക്ഷണം