ന്യൂഡെൽഹി: ഒരു വർഷം നീണ്ട പോരാട്ടത്തിനുശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്‌ചയിലേക്ക് മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്. ചുരുങ്ങിയ താങ്ങുവിലയടക്കമുള്ള വാഗ്‌ദാനങ്ങളിൽ നരേന്ദ്ര മോദി സർക്കാറിന്റെ വിശ്വാസ വഞ്ചനക്കെതിരെയുള്ള സംയുക്‌ത കർഷക മോർച്ച വീണ്ടും ആരംഭിക്കുന്നത്.
സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇന്ന് വിവിധ സംസ്‌ഥാനങ്ങളിലെ രാജ്ഭവനുകളിലേക്ക് മാർച്ചും തുടർന്ന് രാഷ്‌ട്രപതിക്ക് നൽകാനായി, നിവേദനം ഗവർണർമാർക്ക് കൈമാറിയുമാണ് സമരത്തിന്റെ അടുത്തഘട്ടം ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ വാഗ്‌ദാനങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. ഇന്ന് മുതലാണ് സമരം ആരംഭിക്കുന്നത്.
2020ലെ കർഷകരുടെ ദില്ലി മാർച്ചിന്റെ വാർഷികത്തിലാണ് 33 സംഘടനകളുടെ സമരം. വായ്‌പ എഴുതി തള്ളുക, ലഖിംപൂരിലെ കർഷകരുടെ മരണത്തിന് കാരണക്കാരനായ മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കർഷകർ മുന്നോട്ട് വെക്കുന്നുണ്ട്. ഇവയിൽ തീരുമാനം ഉണ്ടാകുംവരെ സമരം നയിക്കുമെന്നാണ് സമരസമിതി തീരുമാനം. ഇതിന്റെ ആദ്യഘട്ട സൂചനയാണ് ഇന്നത്തെ സമരമെന്നാണ് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചിട്ടുള്ളത്.
ഡിസംബർ ഒന്നുമുതൽ പതിനൊന്ന് വരെ എല്ലാ രാഷ്‌ട്രീയ പാർട്ടികളിലെയും എംപിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു. എംപിമാരും എംഎൽഎമാരും തങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിലും നിയമസഭകളിലും ഉയർത്താനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് ഈ സമരരീതിയെന്നും കർഷകർ പറയുന്നു.
Most Read: തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ