ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച പഞ്ചാബിലെ ‘റെയില്‍ റോക്കോ’ പ്രക്ഷോഭം ഭക്ഷ്യവസ്‌തുക്കൾ ഉള്‍പ്പെടെയുള്ള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ. വ്യാഴാഴ്ച തുടങ്ങിയ ട്രെയിന്‍ തടഞ്ഞു കൊണ്ടുള്ള സമരം മൂന്ന് ദിവസത്തേക്കാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളും രാജ്യസഭയില്‍ പാസാക്കിയ പിന്നാലെയാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ‘റെയില്‍ റോക്കോ’ സമരം ആരംഭിച്ചത്. ട്രെയിന്‍ തടയുമെന്നതിനാല്‍ ഫിറോസ് പുര്‍ റെയില്‍വേ ഡിവിഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
പഞ്ചാബില്‍ നിന്ന് പ്രതിദിനം 35 ലധികം റേക്ക് ഭക്ഷ്യധാന്യങ്ങള്‍ എഫ്സിഐ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ലോഡ് ചെയ്യുന്നുണ്ട്. കല്‍ക്കരി, ഭക്ഷ്യധാന്യം, കാര്‍ഷിക ഉല്‍പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇറക്കുമതി ചെയ്‌ത വളം തുടങ്ങിയവ ദിനംപ്രതി 20 ഓളം റേക്കുകള്‍ സംസ്ഥാനത്തേക്ക് റെയില്‍മാര്‍ഗം എത്തുന്നുണ്ട്. അതേസമയം പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ 24 മുതല്‍ 26 വരെയുള്ള 14 ജോഡി ട്രെയിനുകള്‍ നിര്‍ത്തി വെച്ചതായി റെയില്‍വേ അറിയിച്ചു. നിരവധി ചരക്ക്, പാര്‍സല്‍ ട്രെയിനുകളും പുനക്രമീകരിച്ചിട്ടുണ്ട്.
ബില്ലിനെതിരെ വിവിധ കാര്‍ഷിക സംഘടനകള്‍ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കുന്നില്ലെങ്കിലും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറുകയാണെങ്കിലും രാജ്യവ്യാപക പ്രക്ഷോഭം നടക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.എം സിംഗ് പ്രതികരിച്ചു.