രാജ്യസഭയിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒടുവില്‍ വിവാദമായ കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി. കര്‍ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു.
ബില്ലിനെ എതിര്‍ത്തുകൊണ്ടു മന്ത്രിസഭ വിട്ട ശിരോമണി അകാലിദള്‍ ഒഴികെ എന്‍.ഡി.എ.യിലെ എല്ലാ പാര്‍ട്ടികളും സര്‍ക്കാരിനൊപ്പം നിന്നു. അണ്ണാ ഡി.എം.കെ.യും ബിജു ജനതാദളും ചില വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ല് പാസാക്കാന്‍ സഹായിച്ചു. സഖ്യകക്ഷികള്‍ എതിര്‍ത്താലും പരിഷ്‌ക്കാര നടപടികളുമായി മുന്നോട്ട് പോകും എന്നതാണ് കേന്ദ്രം ഇതിലൂടെ തെളിയിക്കുന്നത്.
കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ വന്‍ പ്രതിഷേധം നടന്നതിന് ശേഷമാണ് ബില്ല് പാസാകുന്നത്. പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിക്കുകയും ഉപാധ്യക്ഷന് നേരെ കയ്യേറ്റ ശ്രമവും നടന്നിരുന്നു. പ്രതിപക്ഷം സഭയില്‍ കടലാസ് കീറിയെറിഞ്ഞും പ്രതിഷേധിക്കുക ഉണ്ടായി. പിന്നാലെ രാജ്യസഭ 10 മിനിറ്റ് നേരത്തേക്ക് നിര്‍ത്തി വെച്ചിരുന്നു.
കര്‍ഷകരെ വിപണിയുടെ കയറ്റിറക്കങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന് ആരോപണം കൃഷിമന്ത്രി തള്ളി. ബില്ല് കര്‍ഷകരുടെ മരണവാറണ്ടെന്നാണ് കോണ്‍ഗ്രസ് എം.പി പ്രതാപ്‌സിംഗ് ബാജ്വ ആരോപിച്ചത്. കോറപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെ.കെ രാഗേഷും വാദിച്ചു. ഭാരത് ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയിരിക്കുമ്പോഴാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും കടക്കുന്നത്. സംസ്ഥാനങ്ങളില്‍ മാത്രമായി ഇപ്പോള്‍ ഒതുങ്ങി നില്‍ക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടാന്‍ ഈ ബില്ലുകള്‍ ഇടയാക്കും.