വയനാട് : പ്രകൃതിക്ഷോഭത്തെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്ന ആക്ഷേപവുമായി ജില്ലയിലെ കർഷകർ. 2019 മുതലുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും, വിള ഇൻഷുറൻസ് ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കർഷകർ വ്യക്‌തമാക്കുന്നു. നഷ്‌ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയുള്ള മുഴുവൻ രേഖകളും ഇതിനോടകം തന്നെ കർഷകർ ബന്ധപ്പെട്ടവർക്ക് നൽകി കഴിഞ്ഞു. സർക്കാർ ഈ രേഖകളെല്ലാം അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷേ പണം ലഭ്യമാകാനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
2019-2020 വർഷങ്ങളായിലായി ഏകദേശം 2 കോടി രൂപയുടെ നഷ്‌ടമാണ് ജില്ലയിൽ കർഷകർക്ക് ഉണ്ടായിട്ടുള്ളത്. നഷ്‌ടപരിഹാരം ലഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ധനവകുപ്പിൽ നിന്നും പണം അനുവദിച്ചു കിട്ടാത്തത് മൂലമാണെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. മിക്ക ആളുകളും ബാങ്കുകളിൽ നിന്ന് ലോണെടുത്തും, ആളുകളിൽ നിന്ന് കടം വാങ്ങിയുമാണ് കൃഷി നടത്തിയത്. കൃഷി നാശം സംഭവിച്ചതോടെ പലർക്കും തിരിച്ചടവുകൾ മുടങ്ങിയിരിക്കുകയാണ്.
നിരവധി തവണ കൃഷി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഇതുവരെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. കോവിഡ് വ്യാപനവും, കൃഷി നാശവും മറ്റും വലിയ രീതിയിലാണ് കർഷകരെ ഇപ്പോൾ ബാധിച്ചിരിക്കുന്നത്. കടം വാങ്ങിയും മറ്റും വീണ്ടും കൃഷിയിറക്കിയതോടെ അവരെല്ലാം നിലവിൽ വലിയ കടക്കെണിയിലാണ്. നഷ്‌ടപരിഹാരത്തുകയും ഇൻഷുറൻസ് തുകയും ലഭിച്ചാൽ മാത്രമേ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയിൽ നിന്നും കുറച്ചെങ്കിലും കരകയറാൻ സാധിക്കുകയുള്ളൂ.
Read also : 20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം