കോട്ടയം: കർഷകരെ അടിമുടി വഞ്ചിച്ചു പിണറായി സർക്കാർ ഹെലികോപ്‌ടർ വാങ്ങുന്ന തിരക്കിലാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. നെൽ കർഷകർക്കും റബർ കർഷകർക്കും ഉൾപ്പടെ എളളവർക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചതെന്നും സുധാകരൻ വിമർശിച്ചു. പാവപ്പെട്ട കർഷകൻ അദ്ധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നൽകാത്ത പിണറായി സർക്കാർ, ആ പൈസകൊണ്ട് ഹെലികോപ്‌ടർ വാങ്ങാനുള്ള തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.
‘സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞു സർക്കാർ കർഷകരെ അടിമുടി പറ്റിച്ചു. പതിനായിരക്കണക്കിന് നെൽ കർഷകർക്ക് ഇനിയും നെല്ല് വില കിട്ടാനുണ്ട്. ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തി നെല്ലിന്റെ വില നൽകുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. സിവിൽ സപ്ളൈസ് കോർപറേഷനിലൂടെ എട്ടുമാസം മുൻപ് സംഭരിച്ച നെല്ലിന്റെ വിലക്കായി കർഷകർ മുട്ടാത്ത വാതിലുകളില്ല’- കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസിന്റെയും കർഷക സംഘടനകളുടെയും എതിർപ്പിനെ തുടർന്ന് കുറച്ചു തുക വിതരണം ചെയ്‌തെങ്കിലും കോടി കണക്കിന് രൂപ ഇനിയും കുടിശ്ശികയാണ്. കേന്ദ്ര സർക്കാർ രണ്ടു വർഷങ്ങളിലായി വർധിപ്പിച്ച നെല്ലിന്റെ സംഭരണ വില പോലും നൽകാതെ ആ തുക വകമാറ്റി ചിലവഴിച്ചു. ഹെലികോപ്‌ടർ വാങ്ങാനും ക്ളിഫ് ഹൗസിൽ തൊഴുത്തൊരുക്കാനും ലക്ഷങ്ങൾ മുടക്കാൻ സർക്കാരിന് ഒരു മടിയുമില്ല. വരുമാന തകർച്ചയും കാലാവസ്‌ഥാ വ്യതിയാനവും വന്യജീവി ശല്യവും സാമ്പത്തിക പ്രതിസന്ധിയും കർഷകരെ കശക്കിയെറിഞ്ഞപ്പോൾ സർക്കാർ നടപടികൾ കൂടി കൂടുതൽ പ്രഹരമേൽപ്പിച്ചു- സുധാകരൻ കുറ്റപ്പെടുത്തി.
ഉയർന്ന പലിശക്ക് കടമെടുത്ത ഇവരിൽ പലരും ജപ്‌തിയുടെ വക്കിലാണ്. കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ നടപ്പിലാക്കാനോ, കടം എഴുതിത്തള്ളാനോ സർക്കാർ തയ്യാറല്ല. അവരുടെ കണ്ണീരൊപ്പാതെ കർഷക പ്രശ്‌നം ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുന്ന നടപടികളോട് ഒരിക്കലും യോജിക്കാനാകില്ല. കർഷകദ്രോഹ നടപടികൾക്കെതിരെ പുതുപ്പള്ളിയിൽ മറുപടി നൽകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്‌ടർ വാടകക്ക് എടുക്കുകയാണ് സർക്കാർ. സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെടാനുള്ള അന്തിമതീരുമാനവുമായി. 80 ലക്ഷം രൂപക്കാണ് ഹെലികോപ്‌ടർ വാടകക്കെടുക്കുന്നത്. കഴിഞ്ഞ മാർച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാർ. മാസം 20 മണിക്കൂറിൽ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. ഇതിൽ കൂടുതൽ പറന്നാൽ മണിക്കൂറിന് 90,000 രൂപ അധികം നൽകുകയും ചെയ്യണം.
Most Read| ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത് യൂട്യൂബ് ഇന്ത്യ