ന്യൂഡെൽഹി: രണ്ടാംഘട്ട രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ അടക്കം പത്തിന ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കർഷകർ പുതിയ സമരമുഖത്തേക് കടക്കുന്നത്. ഡെൽഹി രാംലീല മൈതാനത്ത് ഇന്ന് ചേർന്ന സംയുക്‌ത കിസാൻ മോർച്ചയുടെ കിസാൻ മഹാപഞ്ചായത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ കർഷകർ സമരം പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള കിസാൻ മഹാപഞ്ചായത്ത് ഡെൽഹി രാംലീല മൈതാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. കിസാൻ മഹാ പഞ്ചായത്തിൽ ലക്ഷക്കണക്കിന് കർഷകർ പങ്കെടുക്കുന്നുണ്ട്. 2021ൽ കർഷക സമരത്തെ തുടർന്ന് സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് സംയുക്‌ത കിസാൻ മോർച്ചയുടെ ആവശ്യം.
മിനിമം താങ്ങുവിലയ്‌ക്ക് നിയമപരിരക്ഷ നൽകുക, കേന്ദ്ര സർക്കാർ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ടു, കർഷക നേതാക്കളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി ഉണ്ടാക്കുക, എല്ലാ കാർഷിക ലോണുകളും എഴുതിത്തള്ളുക, കർഷക വിരുദ്ധമായ വൈദ്യുതി ബിൽ അടിയന്തിരമായി പിൻവലിക്കുക, വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്‌ത കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക തുടങ്ങി പത്തിന ആവശ്യങ്ങളാണ് മഹാ പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്.
ആവശ്യങ്ങൾ സർക്കാർ എത്രയും വേഗം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംസ്‌ഥാന തലങ്ങളിലേക്ക് കൂടി ശക്‌തിപ്പെടുത്തുമെന്നും സംയുക്‌ത കിസാൻ സഭ നേതാക്കൾ വ്യക്‌തമാക്കി. ‘കോർപറേറ്റുകളെ തുരത്തൂ, മോദി സർക്കാരിനെ താഴെ ഇറക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കർഷക മഹാ പഞ്ചായത്ത് നടക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം കർഷകർ പങ്കെടുക്കുന്നുണ്ട്. മഹാ പഞ്ചായത്തിനോട് അനുബന്ധിച്ചു ഡെൽഹി അതിർത്തികളിൽ ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്.
Most Read: എ രാജക്ക് തിരിച്ചടി; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി