മലപ്പുറം: പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അവധി ദിനം പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിതാ ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്‌തതായി പരാതി. ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി കളക്‌ടർക്ക് പരാതി നൽകി.
തിരൂരങ്ങാടി താലൂക്കിലെ ടൈപ്പിസ്‌റ്റ് ലേഖയെ ഞായറാഴ്‌ച ജോലിസ്‌ഥലത്ത് കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയാണ് ഇവരുടെ ഭർത്താവായ പ്രമോദിനെ സിഐ തടഞ്ഞുവെക്കുകയും മർദ്ദിക്കുകയും ചെയ്‌തത്. പ്രമോദിന്റെ മൊബൈൽ പിടിച്ചെടുത്ത ശേഷം ലാത്തി കൊണ്ട് അടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
സംഭവത്തിന് പിന്നാലെ ലേഖയും തിരൂരങ്ങാടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരും പോലീസ് സ്‌റ്റേഷനിൽ ചെന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോഴും സിഐ ഹണി കെ ദാസ് ഇവരോട് കയർക്കുകയും അപമാനിക്കുകയുമാണ് ചെയ്‌തത്.
സംഭവം അന്വേഷിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്ന് കളക്‌ടർ ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.
അവധി ദിവസം പോലും സ്വന്തം സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും പരിഗണിക്കാതെ ജോലിക്കായി എത്തുന്ന വനിതാ ജീവനക്കാർ അടക്കമുള്ളവരെയും കൂടെ യാത്ര ചെയ്യുന്ന ബന്ധുക്കളേയും പോലീസ് തടഞ്ഞുവച്ച് അപമാനിക്കുന്നത് അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.
Malabar News: കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ ശുചീകരണം; രണ്ടാംഘട്ടം 25 മുതൽ