ന്യൂഡെല്‍ഹി: രാജസ്‌ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ യുവതിക്ക് നേരെ മഷിയാക്രമണം. സൗത്ത് ഡെല്‍ഹിയിലെ കാളിന്ദി കുഞ്ച് റോഡില്‍ അമ്മക്കൊപ്പം നടക്കുമ്പോഴാണ് 23കാരിയായ യുവതി ആക്രമിക്കപ്പെട്ടത്.
രണ്ട് പേരാണ് ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയെ എംയ്സ് ട്രോമ സെന്ററില്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു.
അതേസമയം മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ഡെല്‍ഹിയിലാണ് രോഹിത് ജോഷിക്കെതിരെ യുവതി പരാതി നല്‍കിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച രോഹിത് ജോഷി ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു.
വിവാഹ വാഗ്‌ദാനം നല്‍കി നിരവധി തവണ രോഹിത് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ജനുവരി 8നും ഈ വര്‍ഷം ഏപ്രിൽ 17നും ഇത് ആവര്‍ത്തിച്ചതായി പരാതിയിൽ പറയുന്നു. രോഹിത് ജോഷി തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.
അതേസമയം, സംഭവത്തിൽ മഹേഷ് ജോഷിക്കെതിരെ നടപടിയെടുക്കില്ലെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് അറിയിച്ചു. മകന്‍ ചെയ്‌ത തെറ്റിന് പിതാവിനെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: ആർഡിഒ കോടതിയിലെ മോഷണം; പിന്നിൽ മുന്‍ സീനിയര്‍ സൂപ്രണ്ട്