തിരുവനന്തപുരം: ധനമന്ത്രിക്ക് എതിരായ അവകാശ ലംഘന പരാതി സ്‌പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ വിട്ടതിന് പിന്നാലെ രാജി ആവശ്യവുമായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാര്‍ട്ടിയും സ്‌പീക്കറും തള്ളി പറഞ്ഞ സ്‌ഥിതിക്ക് ആത്‌മാഭിമാനം ഉണ്ടെങ്കില്‍ തോമസ് ഐസക്ക് മന്ത്രി സ്‌ഥാനം രാജിവെക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തോമസ് ഐസക്കിന്റേത് സത്യ പ്രതിജ്‌ഞാ ലംഘനമെന്ന ബിജെപി വാദം സ്‌പീക്കർ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതെന്ന് സുരേന്ദ്രൻ ആരോപിച്ചു. രണ്ടു ദിവസമായി തോമസ് ഐസക്കിന് കണ്ടക ശനിയാണ്. മന്ത്രി സ്‌ഥാനം ഒഴിയാന്‍ തയ്യാറാവാത്തത് അഴിമതി പിടിക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന് എതിരായ പരാതി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടിരുന്നു. വിഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് നടപടി. സിഎജി റിപ്പോര്‍ട്ട് സഭയിൽ വെക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തി എന്നതാണ് ഐസക്കിന് എതിരെയുള്ള ആരോപണം.
Read Also: സ്‌പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു, എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും; ഐസക്