തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവർക്കായുള്ള ധനസഹായ വിതരണം ഇന്ന് തുടങ്ങും. ഇതുവരെ അപേക്ഷ നൽകിയ 36,000 പേർക്ക് സഹായം ലഭിക്കും. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പുതുക്കിയ മാനദണ്ഡ പ്രകാരം 17,277 മരണങ്ങൾ കൂടി കേരളം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ഏർപ്പെടുത്തിയ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള 50000 രൂപ സഹായമാണ് നൽകുന്നത്. ഇതുവരെ 38402 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ അംഗീകരിച്ച 36000 പേർക്ക് രണ്ടുദിവസത്തിനകം തുക നൽകാനാണ് ചീഫ് സെക്രട്ടറി വിപി ജോയ് നിർദ്ദേശിച്ചിരിക്കുന്നത്. കളക്‌ടർമാർക്കാണ് ചുമതല.
ക്യാംപുകൾ നടത്തിയും ഭവന സന്ദർശനത്തിലൂടെയും തുക വിതരണം ചെയ്യും. എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിക്കാനും ശ്രമം തുടങ്ങി. കോവിഡ് നഷ്‌ടപരിഹാര വിതരണം വൈകുന്നതിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്കായുള്ള സഹായവിതരണവും ഇതോടൊപ്പം നടത്തും.
Also Read: ഗൂഢാലോചന കേസ്; റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്