തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347) രണ്ടാം ഡോസ് വാക്‌സിനും നല്‍കിയതായി മന്ത്രി അറിയിച്ചു.
ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,93,49,889 ഡോസ് വാക്‌സിനാണ് നല്‍കിയത്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 78.56 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 35.80 ശതമാനവുമാകുമ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം എന്നത് എടുത്തുപറയേണ്ടതാണ്.
പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. വാക്‌സിൻ എടുത്തവരിൽ സ്‌ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ മുന്നിട്ട് നിൽക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്.
കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാൻ ബാക്കിയുള്ളതെന്ന് മന്ത്രി വ്യക്‌തമാക്കി. ഇനിയും വാക്‌സിനെടുക്കാനുള്ളവര്‍ ഉടന്‍ അവസരം വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുതെന്നും മന്ത്രി ഓർമിപ്പിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവർ 84 ദിവസം കഴിഞ്ഞും കൊവാക്‌സിന്‍ എടുത്തവർ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെന്നും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ എന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: കരള്‍മാറ്റ ശസ്‍ത്രക്രിയക്ക് സജ്‌ജമായി കോട്ടയം മെഡിക്കല്‍ കോളേജ്