തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്‍ത്രക്രിയക്ക് സജ്‌ജമായി. കരള്‍ മാറ്റിവെക്കല്‍ ശസ്‍ത്രക്രിയകള്‍ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിൽ അവലോകന യോഗം ചേർന്നു.
ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും അവര്‍ക്ക് വിദഗ്‌ധ പരിശീലനവും നല്‍കിയിട്ടുണ്ട്. കരള്‍ മാറ്റിവെക്കേണ്ട ഒരു രോഗിയെ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്‌ജീവനിയില്‍ (കെഎന്‍ഒഎസ്) രജിസ്‌റ്റര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. കരള്‍ ലഭ്യമാകുന്ന മുറയ്‌ക്ക് ശസ്‍ത്രക്രിയ നടത്താനാകുന്നതാണ്. ഇക്കാര്യങ്ങളെല്ലാം അവലോകന യോഗം ചര്‍ച്ച ചെയ്‌തു.
ശസ്‍ത്രക്രിയയുമായി ബന്ധപ്പെട്ട മറ്റ് സഹായം വേണമെങ്കില്‍ അത് ലഭ്യമാക്കിക്കൊടുക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറെ മന്ത്രി ചുമതലപ്പെടുത്തി.
തിരുവനന്തപുരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണ് കരള്‍ മാറ്റിവെക്കല്‍ ശസ്‍ത്രക്രിയ പുതുതായി ആരംഭിക്കുന്നത്.
അവയവമാറ്റ ശസ്‍ത്രക്രിയകള്‍ ആളുകളുടെ സാമ്പത്തികാവസ്‌ഥകളെ വല്ലാതെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‍ത്രക്രിയ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടൽ.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Most Read: പോലീസിന്റെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും; മുഖ്യമന്ത്രി