മുംബൈ : ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്‌ഥിരീകരിച്ചു. കോവിഡ് മുക്‌തനായ യുവാവിലാണ് ഗ്രീൻ ഫംഗസ് ബാധ കണ്ടെത്തിയത്. തുടർന്ന് യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി.
കോവിഡ് സ്‌ഥിരീകരിച്ച 34കാരനായ യുവാവ് കോവിഡ് മുക്‌തി നേടിയ ശേഷം ബ്ളാക്ക് ഫംഗസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഗ്രീൻ ഫംഗസ് സ്‌ഥിരീകരിച്ചത്. ഇൻഡോറിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് മാറ്റിയത്.
രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ് കേസാണിതെന്ന് ജില്ലാ ഹെൽത്ത് ഡിസ്ട്രിക്‌ട് മാനേജർ അപൂർവ തിവാരി വ്യക്‌തമാക്കി. കഴിഞ്ഞ ഒന്നരമാസമായി യുവാവ് ഇൻഡോറിലെ ഓർബിന്ദോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. 90 ശതമാനം ശ്വാസകോശ ഇൻഫെക്ഷൻ ഉണ്ടായിരുന്ന യുവാവിന്റെ ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാനിധ്യം കണ്ടെത്തിയത്.
ബ്ളാക്ക് ഫംഗസിന് സമാനമായ രീതിയിൽ കോവിഡ് ബാധിതരിലോ, കോവിഡ് മുക്‌തരിലോ ആണ് ഗ്രീൻ ഫംഗസും സ്‌ഥിരീകരിക്കുന്നത്. മൂക്കിൽനിന്ന് രക്‌തം വരിക, കടുത്ത പനി എന്നിവയാണ് ഇൻഡോറിൽ ഗ്രീൻ ഫംഗസ് സ്‌ഥിരീകരിച്ച രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങൾ.
Read also : ദ്വീപിലുള്ള ദിവസങ്ങളിലെല്ലാം പട്ടേൽ പ്രതിഷേധ ചൂടറിയും; സേവ് ലക്ഷദ്വീപ് ഫോറം