കവരത്തി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെയടക്കം സംഘടിപ്പിച്ചാകും പ്രതിഷേധം. സന്ദർശനത്തിനായി എത്തിയ പ്രഫുൽ പട്ടേൽ ജൂൺ 20 വരെ ദ്വീപിലുണ്ടാകും. അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ തങ്ങുന്ന ദിവസങ്ങളിലെല്ലാം തുടർച്ചയായ സമരപരമ്പരകൾ തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം.
ഭരണപരിഷ്‌കാരങ്ങൾ മൂലം തൊഴിൽ നഷ്‌ടപ്പെട്ടവരും, ഭൂമി നഷ്‌ടമാകുന്നവരുമടക്കം സമരത്തിൽ അണിനിരക്കും. മൽസ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ, തുടങ്ങിയവരെല്ലാം സമരത്തിൽ പങ്കാളികളാകും. ദ്വീപിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സമരം നടക്കുക.
അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദ്വീപിൽ എത്തിയ അഡ്‌മിനിസ്‌ട്രേറ്റർ സന്ദർശന പരിപാടികൾ തുടരുകയാണ്. ഇന്നലെ ചേർന്ന യോഗത്തിൽ കാർഷിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ വേണ്ടത്ര വേഗത ഇല്ലാത്തതിൽ പ്രഫുൽ പട്ടേൽ അസംതൃപ്‌തി രേഖപ്പെടുത്തി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ അധിക ചുമതല നിർവഹിക്കുന്ന പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ പ്രത്യേക വിമാനത്തിൽ എത്തുന്നതിന്റെ ചെലവുകളുടെ കണക്കുകളും പുറത്തുവന്നിരുന്നു. ഇതുവരെ മൂന്നുതവണയാണ് പട്ടേൽ ലക്ഷദ്വീപിൽ എത്തിയിട്ടുള്ളത്. കോസ്‌റ്റ് ഗാർഡ് ഡോണിയർ വിമാനത്തിൽ ഫെബ്രുവരിയിൽ ഒരു ദിവസം വന്നതിന്റെ ചെലവ് 23 ലക്ഷത്തിലധികം രൂപയാണ്.
Also Read: ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; അസമിൽ 72 മണിക്കൂറിൽ പ്രതികൾ അറസ്‌റ്റിൽ