ഗുവാഹത്തി : അസമിൽ പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ 7 പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് 72 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. കൊക്രജാർ ജില്ലയിലാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. 14ഉം 16ഉം വയസുള്ള രണ്ട് പെൺകുട്ടികളെ ബലാൽസംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. ആത്‌മഹത്യയാണെന്ന് വരുത്തി തീർക്കാനാണ് പ്രതികൾ കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. കൊലചെയ്യപ്പെട്ട 2 പെൺകുട്ടികളും ബന്ധുക്കൾ ആയിരുന്നു. പെൺകുട്ടികൾ മരിച്ചത് അറിഞ്ഞതിന് പിന്നാലെ കുട്ടികളെ ബലാൽസംഗം ചെയ്‌ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപവൽകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ പെൺകുട്ടികൾ ബലാൽസംഗം ചെയ്യപ്പെട്ടെന്നും, തുടർന്ന് കൊല ചെയ്‌ത ശേഷമാണ് കെട്ടിത്തൂക്കിയതെന്നും പോലീസ് കണ്ടെത്തി.
നിലവിൽ കേസുമായി ബന്ധപ്പെട്ട 7 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ 3 പേർ ചേർന്നാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. ഇവർ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ ഞായറാഴ്‌ചയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. തുടർന്ന് 72 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ സാധിച്ചെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read also : കോവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കും