ന്യൂഡെൽഹി: കോവിഷീല്‍ഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്‌ക്കുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു. ഇടവേള എട്ടാഴ്‌ചയാക്കി കുറയ്‌ക്കണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കുറഞ്ഞപക്ഷം, പ്രായമേറിയവരിലെങ്കിലും നിലവിലെ ഇടവേള കുറയ്‌ക്കാനാണ് സാധ്യത.
യുകെയിലെ പഠനം മുന്‍നിര്‍ത്തി മെയ് 13നാണ് കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 6 മുതല്‍ 12 ആഴ്‌ച വരെയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം യുകെ അൻപത് വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിൻ സ്വീകരിക്കാനുള്ള ഇടവേള 12ല്‍ നിന്ന് എട്ടാഴ്‌ചയായി കുറച്ചിരുന്നു. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്‌ക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്.
പബ്‌ളിക് ഹെല്‍ത്ത് ഇംഗ്‌ളണ്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട് പ്രകാരം കോവിഷീല്‍ഡ് രണ്ട് ഡോസ് എടുത്തവരില്‍ 92 ശതമാനം പേരും രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നില്ല എന്നാണ് വിലയിരുത്തല്‍. ഒരു ഡോസ് എടുത്തവരില്‍ 71 ശതമാനം പേര്‍ മാത്രമാണ് ആശുപത്രികളില്‍ ചികിൽസയിലുള്ളത്.
അതേസമയം, ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് വ്യക്‌തത കൈവന്നാല്‍ കേന്ദ്ര കോവിഡ് വിദഗ്‌ധ സമിതിയായ എൻഇജിവിഎസി (നാഷനൽ എക്‌സ്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്‌ട്രേഷൻ ഫോർ കോവിഡ് 19) തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്.
Also Read: ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്‌ടമായി; പിന്നാലെ കേസെടുത്ത് യുപി പോലീസ്