മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഫിഷറീസിന്റെയും കോസ്‌റ്റൽ ഗാർഡിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞിരുന്നു. നാലു പേരാണ് ഫൈബര്‍ തോണി മറിയുമ്പോൾ അതിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസകുട്ടി എന്നയാളെ രക്ഷപ്പെടുത്തിയിരുന്നു.
പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചിലിനായി കൊച്ചി ജിഒസിയുടെ സഹായവും തേടിയിട്ടുണ്ട്. വെള്ളത്തിന്റെ അടിയൊഴുക്കിന്റെ അടിസ്‌ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലും ഫിഷറീസ് അധികൃതരുമായി ബന്ധപ്പെട്ട് തിരച്ചിൽ നടത്തുന്നുണ്ട്. കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പൊന്നാനി മുതൽ ബേപ്പൂർ വരെ തിരച്ചിൽ നടത്തിയിരുന്നു.
അതേസമയം, മൽസ്യത്തൊഴിലാളികളെ കണ്ടെത്താത്തതിൽ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഹൈവേ റോഡ് ഉപരോധിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാവിലെ ഹാര്‍ബറില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഹൈവേ റോഡ് ഉപരോധിച്ചത്. പൊന്നാനി സിഐയും മറ്റു ഉദ്യോഗസ്‌ഥരും ചേര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്തി. എല്ലാ സജ്‌ജീകരണത്തോടെയും തിരച്ചില്‍ നടത്താമെന്ന ചർച്ചയിലെ ഉറപ്പില്‍ പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചു.
Most Read: കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം