പൊന്നാനി: ശക്‌തമായ കാറ്റിൽ വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. കടലിൽ തുഴഞ്ഞുനിന്ന തൊഴിലാളികളെ മറ്റ് വള്ളക്കാർ എത്തിയാണ് രക്ഷിച്ചത്. വള്ളം ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു. ഇന്നലെ രാവിലെ പുറത്തൂർ നായർതോട് ഭാഗത്ത് നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
പടിഞ്ഞാറേക്കര സ്വദേശി തറയിൽ മുഹമ്മദലിയുടെ ഉടമസ്‌ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. തോണിയിലുണ്ടായിരുന്ന പടിഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശ്ശേരി മണി (35), അണ്ടിപ്പാട്ടിൽ ഹുസൈൻ (43), ഒപ്പന്റെ പുരയ്‌ക്കൽ സലാം (37) എന്നിവരാണ് അപകടത്തിൽപെട്ടത്.
ശക്‌തമായ കാറ്റിൽ വള്ളം മറിഞ്ഞ് തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടടുത്ത് മീൻപിടുത്തം നടത്തിയിരുന്ന വള്ളക്കാർ അപകടസ്‌ഥലത്തേക്ക് കുതിച്ചെത്തി തൊഴിലാളികളെ രക്ഷപെടുത്തി.
അപകടവിവരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ എത്തിയതോടെ ഫിഷറീസ് സുരക്ഷാ സംഘം അപകടസ്‌ഥലത്തെത്തി കടലിൽ മുങ്ങിക്കൊണ്ടിരുന്ന വള്ളം കെട്ടിവലിച്ച് കരയിലേക്ക് കൊണ്ടുവരികയായിരുന്നു.
Also Read: പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ