കോഴിക്കോട്: കൂരാച്ചുണ്ടിൽ നിന്ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരും തിരിച്ചെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ ഭാര്യ സ്വപ്‌ന, മക്കളായ പൂജശ്രീ (13), കാവ്യശ്രീ (12), സ്വപ്‌നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18), തേജ് (17) എന്നിവരെയാണ് കഴിഞ്ഞ മാസം 20 മുതൽ കാണാതായത്. തുടർന്ന് 24ന് മധുഷെട്ടി കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം വാർത്തയായത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബം കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷനിൽ തിരികെയെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ഇവർ വീട് വിട്ടതെന്നാണ് സൂചന. പോലീസ് ഇവരിൽ നിന്ന് മൊഴിയെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്‌തിട്ടുണ്ട്. ഇവരെ വിളിക്കാൻ മധുഷെട്ടി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ ഇവർ കൂടെ പോകാൻ കൂട്ടാക്കിയിരുന്നില്ല.
സർക്കസുകാരായ മധുഷെട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വർഷത്തിലധികമായി കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധുഷെട്ടിയും ഭാര്യ സ്വപ്‌നയും തമ്മിൽ വഴക്കുണ്ടാവാറുണ്ടെന്നും എന്നാൽ ഇത്തരത്തിൽ വീട് വിട്ടുപോകാൻ മാത്രമുള്ള പ്രശ്‌നങ്ങൾ ഉള്ളതായി അറിയില്ലെന്നും അയൽവാസികൾ പറയുന്നു. ഇവരെ കാണാതാകുന്നതിന് തലേദിവസം മധുഷെട്ടി മദ്യപിച്ചെത്തിയതായും ഇതിന്റെ പേരിൽ ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടായതായും വിവരമുണ്ട്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!