ന്യൂഡെൽഹി: കനത്ത വെള്ളപ്പൊക്കം തുടരുന്ന അസമിൽ ജനജീവിതം കൂടുതൽ ദുരിതമാകുന്നു. സംസ്‌ഥാനത്തെ 8 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കൂടാതെ ജമുനാമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ പ്രളയം മൂലം നിരവധി ആളുകൾക്ക് വാസസ്‌ഥലം നഷ്‌ടമാകുകയും ചെയ്‌തു.
ജമുനാമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നായി 500ഓളം കുടുംബങ്ങൾ നിലവിൽ കഴിയുന്നത് റെയിൽവേ ട്രാക്കുകളിലാണ്. കൂടാതെ ചാങ്ജുറൈ, പട്യാപഥര്‍ എന്നീ എന്നീ ഗ്രാമങ്ങളിലെ ആളുകളുടെ സ്‌ഥിതിയും രൂക്ഷമാണ്. അതേസമയം കനത്ത മഴ നാശനഷ്‌ടങ്ങൾ വിതക്കുന്നത് തുടരുമ്പോൾ കഴിഞ്ഞ 5 ദിവസമായി തങ്ങൾക്ക് സർക്കാരിൽ നിന്നോ ജില്ലാ ഭരണകൂടത്തിൽ നിന്നോ സഹായങ്ങൾ ലഭിച്ചിട്ടില്ലെന്നും ആളുകൾ വ്യക്‌തമാക്കുന്നുണ്ട്.
അസമിൽ കനത്ത മഴയെ തുടർന്ന് ഇപ്പോഴും വെള്ളപ്പൊക്കം തുടരുകയാണ്. 29 ജില്ലകളിലെ 2,585 ഗ്രാമങ്ങളിലായി എട്ട് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ഇതുവരെ 14 പേർ സംസ്‌ഥാനത്ത് മരിക്കുകയും ചെയ്‌തു. കൂടാതെ 86,772 പേരാണ് നിലവിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 343 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്.
Read also: എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്‌ടപരിഹാര വിതരണം ജൂണിൽ; അപേക്ഷ നൽകാം