ബെർലിൻ: ജർമനി, ബെൽജിയം, നെതർലാൻഡ്‌സ് രാജ്യങ്ങളിൽ ദുരന്തം വിതച്ച മഹാപ്രളയത്തിൽ മരണസംഖ്യ കുതിക്കുന്നു. ജർമനിയിലെ റൈൻലാൻഡ്- പാലറ്റിനേറ്റ് സംസ്‌ഥാനത്ത് 63 പേരും അയൽ സംസ്‌ഥാനമായ റൈൻ- വെസ്‌റ്റ്ഫാലിയയിൽ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും കുതിച്ചെത്തിയ വെള്ളപ്പാച്ചിലിൽ നൂറുകണക്കിന് പേർ ഒലിച്ചുപോയതിനാൽ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്.
അയൽരാജ്യമായ ബെൽജിയത്തിൽ 20 മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ കാണാതായ 20 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബെൽജിയത്തിൽ നിന്ന് നെതർലാൻഡ്‌സിലേക്ക് ഒഴുകുന്ന മ്യൂസ് പുഴയിൽ ജലനിരപ്പ് ഇപ്പോഴും അപകടകരമായി ഉയരുകയാണ്. ലക്‌സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും സ്‌ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഒരാഴ്‌ചയായി പെയ്യുന്ന കനത്ത മഴ യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനാണ് ഇടയാക്കിയത്. ജർമനിയിൽ നിരവധി വീടുകൾ തകർന്നത് ആയിരങ്ങളെ ഭവനരഹിതരാക്കി. കനത്ത നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ആഗോളതാപനം മൂലമുണ്ടായ തോരാമഴയാണ് അപ്രതീക്ഷിത പ്രളയത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. വ്യവസായ യുഗം ആരംഭിച്ച ശേഷം അന്തരീക്ഷ മർദ്ദം ഇതിനകം 1.5 ഡിഗ്രി കൂടിയിട്ടുണ്ട്. ഇത് ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. സൈനികരും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. ലോകരാജ്യങ്ങൾ സഹായം വാഗ്‌ദാനം ചെയ്‌ത് രംഗത്തുണ്ട്.
Also Read: കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ