തൃശൂർ: അധ്യാപകനും എഴുത്തുകാരനും നാടൻ കലകളുടെ ഗവേഷകനുമായ ഡോ. സിആർ രാജഗോപാലൻ അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. 64 വയസായിരുന്നു. രാവിലെ അവശനായി കാണപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്‌ഥിരീകരിച്ചു.
തൃശൂർ ശ്രീകേരളവർമ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായും കേരള സർവകലാശാലയിൽ പ്രൊഫസറായും സേവനം അനുഷ്‌ഠിച്ച അദ്ദേഹത്തിന് കേരള ഫോക്‌ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, വംശീയ സംഗീതം പ്രൊജക്‌ട്, നാടോടി രംഗാവതരണങ്ങളുടെ സൗന്ദര്യബോധത്തെപ്പറ്റി യുജിസിയുടെ മേജർ പ്രൊജക്‌ട് എന്നിവയും ലഭിച്ചിട്ടുണ്ട്.
പെരുമ്പുള്ളിശേരിയിലാണ് ജനനം. ചേർപ്പ് സിഎൻഎൻ ഹൈസ്‌കൂൾ, തൃശൂർ ഗവ. കോളേജ്, ശ്രീ കേരളവർമ കോളേജ് എന്നിവിടങ്ങളിൽ പഠനം. കോഴിക്കോട് സർവകലാശാല സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഗവേഷണ ബിരുദം നേടി. നാട്ടറിവു പഠനത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഡിസി ബുക്‌സിന്റെ നാട്ടറിവുകൾ എന്ന 20 പുസ്‌തക പരമ്പരയുടെ ജനറൽ എഡിറ്ററും കൃഷിഗീതയുടെ എഡിറ്ററുമായിരുന്നു.
നാടൻപാട്ടുകളുടെ ആൽബങ്ങൾ, ഫോക്‌ലോർ ഡോക്യൂമെന്ററികൾ എന്നിവ സംവിധാനം ചെയ്‌തിട്ടുണ്ട്. ഗ്രീസ്, ചൈന, പോളണ്ട്, ഇറ്റലി, ഇംഗ്ളണ്ട്, സ്വിറ്റ്‌സർലാൻഡ്, റോം, ജനീവ, ഓക്‌സ്‌ഫോർഡ് എന്നിവിടങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജനീവ കേന്ദ്രമായുള്ള ലോക ഭൗതിക സ്വത്തവകാശ സംഘടന നടത്തിയ പാരമ്പര്യ അറിവുകളുടെ യോഗത്തിൽ പങ്കെടുത്തു.
പ്രധാന കൃതികൾ: എല്ലാം കത്തിയെരിയുകയാണ്, അലയുന്നവർ, മുടിയേറ്റ്, നാടോടി നേരരങ്ങ്, ഫോക്‌ലോർ സിദ്ധാന്തങ്ങൾ, കാവേറ്റം, നാടൻ കലാരൂപങ്ങൾ, കറുത്താണികളുടെ കൊയ്‌ത്ത്, ഗോത്ര കലാവടിവുകൾ, ദേശീയ സൗന്ദര്യബോധം, തണ്ണീർപന്തൽ, ഞാറ്റുവേലയ്‌ക്ക് പൊട്ടുകുത്തേണ്ട, കൃഷി ഗീതയും ഭക്ഷ്യസുരക്ഷയും, പുഴയുടെ നാട്ടറിവുകൾ, അന്നവും സംസ്‌കാരവും, വരിക്കപ്ളാവിനുവേണ്ടി ഒരു വടക്കൻപാട്ട്, ആട്ടക്കോലങ്ങൾ കേരളീയ രംഗ കലാചരിത്രം, മണ്ണ് ലാവണ്യം പ്രതിരോധം, നാട്ടുനാവ് മൊഴി മലയാളത്തിന്റെ കാതോരം, കണ്ണാടി നോക്കുമ്പോൾ, ഡയാസ്‌ഫോറ, ഏറുമാടങ്ങൾ, നാട്ടറിവ് 2000 ഇയേഴ്സ് ഓഫ് മലയാളി ഹെറിട്ടേജ്. നിരവധി പുസ്‌തകങ്ങൾ എഡിറ്റ് ചെയ്‌തിട്ടുമുണ്ട്.
Most Read: ഗൂഢാലോചന കേസ്; ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണുകൾ ഹാജരാക്കി