കവരത്തി: ലോക്ക്ഡൗൺ വന്നതോടെ പട്ടിണിയിലായ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത് കളക്‌ടർക്ക് കത്ത് നൽകി. ലക്ഷദ്വീപിൽ ഇതുവരെയും സർക്കാർ സഹായമെത്തിയിട്ടില്ല. പഞ്ചായത്തുകൾ ഫണ്ടില്ലാത്തതിനാൽ നിസഹായാവസ്‌ഥയിലാണ്. രണ്ട് മാസത്തോളമായി ദ്വീപിലെ പല വീടുകളും പട്ടിണിയിലാണ്. ഭക്ഷ്യകിറ്റുകളില്ലെങ്കില്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം, ലോക്ക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെകെ നാസിഹാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
ദ്വീപിലെ 80 ശതമാനം ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ക്ഡൗൺ കൂടി വന്നതോടെ അമിനി, കവരത്തി ദ്വീപുകളിലെല്ലാം കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതായും ഹരജിയിൽ പറയുന്നു.
സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, സിയാദ് റഹ്‌മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Most Read: സംസ്‌ഥാനത്ത് സുരക്ഷാ സാമഗ്രികളുടെ ക്ഷാമം; ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക