കണ്ണൂർ: മാസങ്ങൾക്ക് മുമ്പ് വായ്‌പയുടെ കുടിശികയടക്കം അടച്ച് തീർത്ത വ്യക്‌തിക്ക് ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നതായി പരാതി. പാപ്പിനിശ്ശേരി കോലത്തുവയൽ സ്വദേശി പിപി മോഹനനാണ് കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ജപ്‌തി നോട്ടീസ് അയച്ചത്.
മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി 2011 ലാണ് മോഹനൻ കേരള ഗ്രാമീൺ ബാങ്കിൽ നിന്നും വായ്‌പ എടുത്തത്. ഇന്നലെ രാവിലെയാണ് റവന്യൂ അധികൃതർ ജപ്‌തി നോട്ടീസുമായി മോഹനന്റെ വീട്ടിൽ എത്തിയത്. 8,64,606 രൂപ 10 ദിവസത്തിനകം ബാങ്കിൽ അടക്കണമെന്നും അടച്ചില്ലെങ്കിൽ 14.25 ശതമാനം പലിശ ഈടാക്കുമെന്നുമാണ് നോട്ടീസിൽ പറഞ്ഞത്. എന്നാൽ ബാങ്ക് അറിയിച്ച പ്രകാരം കുടിശിക വന്ന തുകയടക്കം 2021 മാർച്ചിൽ തന്നെ തിരിച്ചടച്ചതായി മോഹനൻ പറഞ്ഞു. തുടർന്ന് ബാങ്കിൽ നിന്നും പണം അടച്ച് തീർത്തത്തിന്റെ സാക്ഷ്യപത്രം വാങ്ങിയതായും മോഹനൻ റവന്യൂ അധികൃതരെ ധരിപ്പിച്ചു.
ബാങ്കിൽ നിന്ന് ലഭിച്ച അറിയിപ്പിന്റെ അടിസ്‌ഥാനത്തിലാണ് ജപ്‌തി നോട്ടീസ് നൽകിയതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ സംഭവത്തിൽ ഒരു വിശദീകരണവും ബാങ്കിൽ നിന്ന് കുടുംബത്തിന് ലഭിച്ചിട്ടില്ല. ബാങ്കിന്റെ നടപടിയിൽ മാനനഷ്‌ട കേസിന് പരാതി കൊടുക്കാനാണ് മോഹനന്റെ തീരുമാനം.
Read Also: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും