ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ കക്കുവ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. പഞ്ചായത്തിലെ വിയറ്റ്‌നാം-ആറളം ഫാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്.
പുഴക്ക് കുറുകെ നാട്ടുകാർ ചേർന്ന് കാട്ടുകൊമ്പുകൾ ചേർത്തുണ്ടാക്കിയ നടപ്പാലമാണ് നിലവിൽ ഇവരുടെ ഏക യാത്രാമാർഗം. ഇരു പ്രദേശങ്ങളിൽ ഉള്ളവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക വഴിയാണ് ഈ നടപ്പാലം. മഴക്കാലത്ത് പുഴയിൽ വെള്ളം കയറിയാൽ നടപ്പാതയിലൂടെയുള്ള യാത്രയും ഏറെ അപകടമാകും. ജീവൻ പണയപെടുത്തിയാണ് കുട്ടികളടക്കം ഇതുവഴി മറു കരയിലേക്ക് പോകുന്നത്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതും ഈ നടപ്പാതയിലൂടെയാണ്.
ആദിവാസി മേഖലയുടെ നവീകരണത്തിനായി കോടികൾ ചിലവഴിക്കുമ്പോഴും അടിസ്‌ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ വീർപ്പു മുട്ടുകയാണ് ഇവിടെ ഒരു ജനത. പുഴക്ക് കുറുകെ ഒരു കോൺക്രീറ്റ് പാലം പണിയണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം പോലും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. പാലത്തിനായി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഏത് നിമിഷവും തകർന്ന് വീഴാറായ നടപ്പാലം മാത്രമാണ് ഇവിടെ ഇപ്പോൾ ഉള്ളതെന്നും, അധികൃതർ ഇനിയും മുഖം തിരിച്ച് നിന്നാൽ ഇരു കരയിൽ ഉള്ളവർ ഒറ്റപ്പെട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.
Read Also: വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേന്ദ്രം