ന്യൂഡെൽഹി: വിദേശനാണ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇഡി (എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്) പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനമായ ഫ്ളിപ്‌കാർട്ടിനും അതിന്റെ ഉടമകൾക്കും ഏകദേശം 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഫ്ളിപ്‌കാർട്ട്, അതിന്റെ സ്‌ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവരുൾപ്പെടെ 10 പേർക്ക് കഴിഞ്ഞ മാസം ഫോറിൻ എക്‌സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ടിന്റെ (ഫെമ) വിവിധ വകുപ്പുകൾ പ്രകാരം നോട്ടീസ് നൽകിയതായാണ് എൻഫോഴ്‌സ്‌മെന്റിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
അന്വേഷണം പൂർത്തിയായ ശേഷമാണ് ഫ്ളിപ്‌കാർട്ടിന് നോട്ടീസ് നൽകിയതെന്നും, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) നിയമങ്ങളും, മൾട്ടി-ബ്രാൻഡ് റീട്ടെയിൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള കുറ്റങ്ങളും ചുമത്തിയതായാണ് സൂചന.
ഫെമ നിയമ പ്രകാരമുള്ള നടപടികൾക്ക് സിവിൽ സ്വഭാവമാണ്, അതിനാൽ തന്നെ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമ വിരുദ്ധമായി സ്വീകരിച്ച തുകയുടെ മൂന്നിരട്ടിയെങ്കിലും പിഴയായി ഈടാക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇതിലെ തുടർ നടപടികൾ കമ്പനിക്ക് നിർണായകമാവും.
ഇന്ത്യൻ വിപണിയിൽ ആമസോൺ, റിലയൻസ് ജിയോ മാർട്ട് തുടങ്ങിയ കമ്പനികളുമായി ഏറ്റുമുട്ടുന്ന ഫ്ളിപ്‌കാർട്ടിന് അന്വേഷണം തിരിച്ചടിയാകും എന്നുറപ്പാണ്. അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഫ്ളിപ്‌കാർട്ട് അറിയിച്ചു. 2009-15 കാലഘട്ടത്തിലെ ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തിയതെന്നും, ഇതിനോട് പൂർണമായി സഹകരിക്കുമെന്നും ഫ്ളിപ്‌കാർട്ട് പ്രതിനിധി വ്യക്‌തമാക്കി.
Read Also: അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി