ചണ്ഡീഗഡ്: പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഇപ്പോഴും പഴിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്മോഹന് സിങ് കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസ് ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യത്തെ വിഭജിക്കുകയോ സത്യം മറച്ചുവെക്കുകയോ ചെയ്തിട്ടില്ല. പ്രധാനമന്ത്രി പദത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. ചരിത്രത്തെ പഴിചാരി തെറ്റുകളെ വിലകുറച്ച് കാണുന്നതിന് പകരം പ്രധാനമന്ത്രി മാന്യത കാത്തുസൂക്ഷിക്കണം. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ എന്റെ പ്രവര്‍ത്തനത്തിലൂടെ സംസാരിച്ചു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം നഷ്ടപ്പെടാന്‍ ഞാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല’; മൻമോഹൻ സിങ് പറയുന്നു.
ഞാന്‍ നിശബ്ദനാണെന്നും ദുര്‍ബലനാണെന്നും അഴിമതി പ്രോൽസാഹിപ്പിക്കുന്നു എന്നും ആരോപിച്ച ബിജെപിയുടെ തനിസ്വരൂപം ജനങ്ങൾ തിരിച്ചറിയുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചതുകൊണ്ടോ ക്ഷണിക്കാതെ ബിരിയാണി കഴിക്കാന്‍ പോയതുകൊണ്ടോ ബന്ധങ്ങള്‍ മെച്ചപ്പെടില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ബിജെപിയുടെ ദേശീയത. ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമാകുകയാണെന്നും മന്മോഹന് സിങ് കൂട്ടിച്ചേര്‍ത്തു.
ഫിറോസ്പൂരിലേക്കുള്ള യാത്രക്കിടെ പ്രധാനമന്ത്രിക്ക് നേരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. പഞ്ചാബിനേയും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും പഞ്ചാബികളുടെ ദേശസ്നേഹവും ധൈര്യവും ത്യാഗവും ലോകം ഓര്‍ക്കുന്നുണ്ടെന്നും മന്മോഹന് സിങ് വ്യക്തമാക്കി. സര്‍ക്കാരിന് സാമ്പത്തിക നയത്തെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നും വിദേശനയത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഹിജാബ് നിരോധനം; പ്രതിഷേധം തുടരുന്നു, ഹുബ്ളിയില്‍ നിരോധനാജ്ഞ