ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിനെതിരെ പരാതിയുമായി നടൻ വിജയ്. തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നതിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
അച്ഛൻ എസ്‌എ ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പർമാർ എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്‌റ്റംബർ 27ലേക്ക് മാറ്റി.
വിജയുടെ പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്‌മനാഭനാണ് പ്രഖ്യാപനം നടത്തിയത്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം എന്ന പേരിൽ പാർട്ടി രൂപീകരിക്കുന്നതായാണ് പ്രഖ്യാപനം. നടന്റെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയുമാണ് പാർട്ടിയുടെ ട്രഷറർമാർ. തുടർന്ന് വിജയ് രംഗത്തെത്തുകയും പാർട്ടി രൂപീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന നിലപാട് വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.
അതേസമയം, തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് വിജയ് അനുമതി നൽകിയിട്ടുണ്ട്. ഒൻപത് ജില്ലകളിലെ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്‌ടോബർ, ആറ്, ഒൻപത് തീയതികളിൽ നടക്കുക.
സ്‌ഥാനാർഥികൾ സ്വതന്ത്രരായാകും മൽസരിക്കുക. വിജയ് പ്രചാരണ രംഗത്തുണ്ടാകില്ലെങ്കിലും തന്റെ ചിത്രവും സംഘടനയുടെ കൊടിയും ഉപയോഗിക്കാൻ നടൻ അനുവാദം നൽകിയിട്ടുണ്ട്.
Also Read: ഡെങ്കി അപകടകാരി; കേരളമടക്കം 11 സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം