കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലും, വടക്കൻ നഗരമായ മസാർ-ഇ-ഷെരീഫിലും വൻ സ്‍ഫോടനം. നാലിടങ്ങളിൽ ഉണ്ടായ സ്‍ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും, 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മസാർ-ഇ-ഷെരീഫിലാണ് ആദ്യ മൂന്ന് സ്‍ഫോടനങ്ങൾ നടന്നത്. കാബൂൾ പള്ളിയിലാണ് നാലാം സ്‍ഫോടനം.
പിഡി 10, പിഡി 5 പ്രദേശങ്ങളിൽ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാൽഖ് പ്രവിശ്യയുടെ തലസ്‌ഥാനമായ വടക്കൻ നഗരത്തിൽ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ബസുകൾ. അവയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും, 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
മൂന്ന് സ്‍ഫോടനങ്ങൾക്ക് പിന്നാലെ കാബൂൾ പള്ളിയിലാണ് അവസാന ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും, 17 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഹസ്രത്ത്-ഇ-സെക്രിയ മസ്‌ജിദിൽ പ്രാർഥന നടത്തുന്നതിനിടെയാണ് സ്‍ഫോടനം ഉണ്ടായതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
Read Also: വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും