വാഷിങ്ടൺ: നാല് ബഹിരാകാശ യാത്രികരുമായി സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു. മൈക്കള്‍ ഹോപ്‌കിന്‍സ്, വിക്റ്റർ ഗ്‌ളോവര്‍, ഷാനന്‍ വാക്കര്‍, ജാപന്‍ സോയ്ച്ചി നോഗുചി എന്നിവരാണ് പേടകത്തിൽ ബഹിരാകാശത്തേക്ക് പറന്നുയർന്നത്. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്‌ച രാത്രി 7.27 നാണ് ഡ്രാഗൺ വിക്ഷേപിച്ചത്.
യുഎസിന്റെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍ ഡ്രാഗൺ പേടക വിക്ഷേപണം ശാസ്‌ത്രത്തിന്റെ ശക്‌തിയുടെ തെളിവാണിതെന്നും നമ്മുടെ പുതുമ, വൈദഗ്ധ്യം, ദൃഢനിശ്‌ചയം എന്നിവ യോജിപ്പിച്ചുകൊണ്ട് നേടാന്‍ കഴിയുന്നതാണെന്നും ട്വീറ്റ് ചെയ്‌തു. അതേസമയം, ഡൊണാൾഡ് ട്രംപ് വിക്ഷേപണത്തെ ‘മഹത്തായത്’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്വീറ്റ് ചെയ്‌തത്.
Also Read: സിദ്ദീഖ് കാപ്പന്റെ ജാമ്യം; പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഭാര്യ കാരെനൊപ്പം പങ്കെടുത്ത ഉപരാഷ്‌ട്രപതി മൈക്ക് പെന്‍സ് വിക്ഷേപണ ദൗത്യത്തെ ‘അമേരിക്കയിലെ മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ കാലഘട്ടം’ എന്ന് വിശേഷിപ്പിച്ചു. 8 മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീളാവുന്നതാണ് ബഹിരാകാശ യാത്ര. മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനുമാണ് പര്യവേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.
വിക്ഷേപണം വെള്ളിയാഴ്‌ചയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും മോശം കാലാവസ്‌ഥയെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വിക്ഷേപണം ഞായറാഴ്‌ചയിലേക്ക് മാറ്റി വെക്കാൻ കാരണം. സ്വകാര്യ സ്‌പേസ് ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യത്തെ ദൗത്യമാണിത്.
National News: ആസിഡ് ആക്രമണം; മഹാരാഷ്‍ട്രയില്‍ യുവതി കൊല്ലപ്പെട്ടു