കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്റർനാഷണൽ എന്ന ഏജൻസിയുടെ നടത്തിപ്പുകാരാണ് അറസ്‌റ്റിലായത്.
കുവൈത്ത്, ഷാർജ, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 300ഓളം പേരിൽ നിന്ന് ഏജൻസി പണം തട്ടിയെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടുക്കി വണ്ടമറ്റം സ്വദേശി ആദർശ് ജോസ്, കോട്ടയം സ്വദേശി വിൻസെന്റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിൻസി ജോൺ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
Also Read: ബുറെവി; സംസ്‌ഥാനത്ത് ആശങ്കകള്‍ ഒഴിയുന്നു, കനത്ത മഴ ഇന്നും തുടരും
ഒരു ലക്ഷം മുതൽ 6 ലക്ഷം വരെയാണ് ഓരോരുത്തരിൽ നിന്നും ഇവർ തട്ടിയത്. മൂന്ന് വർഷത്തിനിടെ നാലര കോടി രൂപയോളം ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇവരെ കൂടാതെ കേസിലെ മുഖ്യ സൂത്രധാരനായ കുവൈത്തിലുള്ള അനീഷ് ജോസ്, കണ്ണൂർ സ്വദേശി ജോർജ് ടി ജോസ് എന്നിവരെ പിടികൂടാനുണ്ട്. സംഭവത്തിൽ പോലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാർ മുഖ്യമന്ത്രിക്കും കലക്‌ടറിനും പരാതി നൽകിയിരുന്നു.