ന്യൂ ഡെൽഹി: രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് സുപ്രീം കോടതി. തബ്‌ലീഗ് വിഷയത്തിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് വിദ്വേഷപരമായാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ വാദം കേൾക്കവെ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെയാണ് പരാമർശം നടത്തിയത്. ജാമിയ ഉലമ ഹിന്ദ് അടക്കമുള്ള സംഘടനകളാണ് പരാതി നൽകിയത്. നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനം കോവിഡ് പടരാൻ കാരണമായെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചത് ഡെൽഹിയിൽ ആശങ്ക സൃഷ്‌ടിച്ചിരുന്നു. എന്നാൽ പിന്നീടാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പുറത്തു വന്നത്. വിദേശികളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ വിഷയത്തിൽ മാദ്ധ്യമങ്ങളുടെ ഇടപെടൽ വിദ്വേഷം പരത്തുന്ന നിലയിൽ ആയിരുന്നെന്ന് ഹരജിക്കാർ ആരോപിച്ചു.
വിഷയത്തിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം സുപ്രീം കോടതി തള്ളി. മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്ന് മോശം റിപ്പോർട്ടിങ് ഉണ്ടായിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ മോശം റിപ്പോർട്ടിങ് നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനും, അതിൽ സ്വീകരിച്ച നടപടികൾ വ്യക്‌തമാക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
Also Read: മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍
ഐടി വകുപ്പ് സെക്രട്ടറിയോട് മറ്റൊരു സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. രണ്ടാഴ്‌ചക്ക് ശേഷം ഹരജിയിൽ വീണ്ടും വാദം കേൾക്കും.