ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകാൻ തീരുമാനം ആയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എത്രയും വേഗം വാക്‌സിൻ സ്വീകരിച്ച് എല്ലാവരും കോവിഡ് പ്രതിരോധം നേടാൻ സഹകരിക്കണം എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും. വാക്‌സിനേഷനിലെ നിര്‍ണായക ചുവടുവെപ്പാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാണ്. കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കും. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിനായി രജിസ്‌റ്റർ ചെയ്യണമെന്നും മന്ത്രി അറിയിച്ചു. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെയും വിദഗ്‌ധരുടെയും ഉപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ജാവദേക്കർ പറഞ്ഞു.
രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്‌സിൻ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ള പൗരൻമാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിലുള്ളവർക്കും മാത്രമേ പ്രതിരോധ കുത്തിവെപ്പ് അനുവദിച്ചിരുന്നുള്ളൂ.
4.85 കോടി ആളുകൾക്ക് ഒരു ഡോസ് കോവിഡ് വാക്‌സിനും 80 ലക്ഷം പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. നാലാമത്തെയും എട്ടാമത്തെയും ആഴ്‌ചക്കിടയിലാണ് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. വിദഗ്‌ധരുടെ അഭിപ്രായം അതാണെന്നാണ് മന്ത്രി പറഞ്ഞത്.
Also Read: ക്ഷയരോഗ നിവാരണത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച ഏക സംസ്‌ഥാനമായി കേരളം